Sunday, June 5, 2011

ആത്മാവിന്റെ മഹാഏകാന്തത കൊണ്ട് മനുഷ്യന്‍ മരിച്ചുപോകും (പരിഭാഷ: ബലരാമന്‍)

മാതൃഭൂമിയോട് കടപ്പാട്,വിദ്യാഭ്യാസ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്നത് (ഭൂമി പിടിച്ചെടുക്കാന്‍ വന്ന വെള്ളക്കാരോട് 1854 മാര്‍ച്ച് 11-ന് സിയാറ്റില്‍ ഗോത്രത്തലവന്‍ നടത്തിയ കാലാതിവര്‍ത്തിയായ വാക്കുകളുടെ മലയാളം. തങ്ങള്‍ക്ക് കീഴടങ്ങി, ഭൂമി കൈമാറണം എന്ന് വെള്ളക്കാരുടെ ഗവര്‍ണര്‍ ഐസക് സ്റ്റീവന്‍സ് പറഞ്ഞപ്പോള്‍ ഉയരക്കുറവുള്ള അയാളുടെ തലയില്‍ കൈ വെച്ചുകൊണ്ടാണ് സിയാറ്റില്‍ മൂപ്പന്‍ സംസാരിച്ചത്. ലസ്ഹൂട്ട്‌സീഡ് എന്ന റെഡ് ഇന്ത്യന്‍ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചതെന്ന് പറയപ്പെടുന്നു. അജ്ഞാതനായ ഒരാള്‍ അത് വേറൊരു പ്രാദേശിക ഭാഷയായ ചിനൂക് ജാര്‍ഗണിലേക്ക് പുനരെഴുതി. കവിയും വൈദീകനുമായ ഹെന്റി.എ.സ്മിത്ത് ചിനൂക് ജാര്‍ഗണില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. കവിത തുളുമ്പുന്ന ഈ പ്രഭാഷണം പാരിസ്ഥിതികവും ജൈവീകവുമായ ഒരവബോധത്തിലേക്കുള്ള ചൂണ്ടുപലകയാണ്.)

എങ്ങനെയാണ് ആകാശം വില്‍ക്കുക, ഭൂമിയുടെ ചൂടും? ഞങ്ങള്‍ക്ക് ഇത് മനസ്സിലാവില്ല. വായുവിന്റെ ശുദ്ധിയും വെള്ളത്തിന്റെ തിളക്കവും നിങ്ങളുടേതല്ലെങ്കില്‍ അതെങ്ങിനെ വാങ്ങാന്‍ കഴിയും?

ഈ ഭൂമിയുടെ ഓരോ ഭാഗവും എന്റെ ആളുകള്‍ക്ക് പവിത്രമാണ്. തിളങ്ങുന്ന ഓരോ ഇല നാമ്പും, ഓരോ മണല്‍ത്തീരവും, ഇരുണ്ട കാനനത്തിലെ ഓരോ കോടമഞ്ഞിന്‍ ശകലവും മൂളുന്ന ഷഡ്പദവും എന്റെ ആളുകളുടെ ഓര്‍മകളിലും അനുഭവങ്ങളിലും പരിപാവനമാണ്. ഈ മരങ്ങള്‍ക്കുള്ളിലൂടെ ഒഴുകുന്ന നീരിലെല്ലാം ചുവന്ന മനുഷ്യന്റെ സ്മരണകളുണ്ട്.

നക്ഷത്രങ്ങള്‍ക്കിടയിലൂടെ നടക്കാനിറങ്ങുമ്പോള്‍ വെള്ളക്കാരന്റെ പരേതാത്മാക്കള്‍ അവരുടെ ജന്മദേശം മറന്നുപോകും. ഞങ്ങളുടെ പരേതാത്മാക്കള്‍ ഒരിക്കലും ഈ മനോഹരഭൂമി മറക്കില്ല, കാരണം അത് ചുവന്ന മനുഷ്യന്റെ അമ്മയാണ്. ഞങ്ങള്‍ ഭൂമിയുടെ ഭാഗമാണ്, ഭൂമി ഞങ്ങളുടേയും. സുഗന്ധവാഹികളായ ഈ പുഷ്പങ്ങള്‍ ഞങ്ങളുടെ സഹോദരിമാരാണ്; ഈ മാന്‍, കുതിര, വന്‍പരുന്ത്, ഇതെല്ലാം ഞങ്ങളുടെ സഹോദരന്മാരാണ്. പാറകള്‍ നിറഞ്ഞ പര്‍വതശിഖരങ്ങള്‍, പുല്‍മേടുകളിലെ നീരുകള്‍, കുതിരക്കുട്ടിയുടെ ശരീരോഷ്മാവ്, മനുഷ്യന്‍...ഇതെല്ലാം ഒരേ കുടുംബത്തിന്റേതാണ്.
അതിനാല്‍ വാഷിങ്ടണിലെ വലിയ മൂപ്പന്‍ ഞങ്ങളോട് ഭൂമി ചോദിക്കുമ്പോള്‍ ഞങ്ങളോട് വളരെയേറെയാണ് അദ്ദേഹം ചോദിക്കുന്നത്. ഞങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ സ്ഥലം മാറ്റിയിടുമെന്ന് വലിയ മൂപ്പന്‍ പറയുന്നു.

ഞങ്ങള്‍ ആ വാഗ്ദാനം പരിഗണിക്കാം. പക്ഷേ അതെളുപ്പമായിരിക്കില്ല. കാരണം ഈ മണ്ണ് ഞങ്ങള്‍ക്ക് വളരെ പവിത്രമാണ്. ഈ അരുവികളിലൂടെ ഒഴുകുന്ന വെള്ളമൊന്നും വെറും വെള്ളമല്ല ഞങ്ങളുടെ പൂര്‍വികരുടെ രക്തമാണ്. ഞങ്ങള്‍ ഭൂമി വില്‍ക്കുകയാണെങ്കില്‍, അത് പവിത്രമാണെന്ന് നിങ്ങളോര്‍ക്കണം, അത് പവിത്രമാണെന്നും ആ തടാകത്തിലെ തെളിവെള്ളത്തിലുള്ള ഓരോ പ്രതിഫലനത്തിനും എന്റെ ആളുകളുടെ സംഭവങ്ങളെയും ഓര്‍മകളെയും പറ്റി പറയാനുണ്ടെന്നും നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം. ആ വെള്ളത്തിന്റെ മര്‍മരം എന്റെ പൂര്‍വ്വപിതാക്കളുടെ ശബ്ദമാണ്.

നദികള്‍ ഞങ്ങളുടെ സഹോദരന്മാരാണ്, അവരാണ് ഞങ്ങളുടെ ദാഹം ശമിപ്പിക്കുന്നത്്. ഈ പുഴകള്‍ ഞങ്ങളുടെ തോണികളെ വഹിക്കും, ഞങ്ങളുടെ മക്കളുടെ വിശപ്പടക്കു. ഞങ്ങള്‍ സ്വന്തം നാട് വില്‍ക്കുകയാണെങ്കില്‍, നിങ്ങളോര്‍ക്കണം,നിങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുക-ഈ നദികള്‍ ഞങ്ങളുടെയും നിങ്ങളുടെയും സഹോദരന്മാരാണെന്ന്, നിങ്ങള്‍ ഏത് സഹോദരനോടും കാട്ടുന്ന കനിവ് നദികളോടും കാട്ടുക.

വെള്ളക്കാരന് ഞങ്ങളുടെ രീതികളറിയില്ലെന്നറിയാം. ഭൂമിയുടെ ഏത് ഭാഗവും അവന് ഒരേ പോലെയാണ്, കാരണം അവന്‍ രാത്രി വരികയും ഭൂമിയില്‍ നിന്ന് വേണ്ടതെടുക്കുകയും ചെയ്യുന്നവനാണ്. ഭൂമി അവന് സഹോദരനല്ല, ശത്രുവാണ്. അതിനെ കീഴടക്കിക്കഴിഞ്ഞാല്‍ അവന്‍ മുന്നേറും. അച്ഛന്റെ കുഴിമാടം അവന്‍ പിന്നിലുപേക്ഷിക്കും, അവനതില്‍ വിഷമവുമില്ല. അവന്‍ സ്വന്തം മക്കളില്‍ നിന്നാണ് ഭൂമി തട്ടിയെടുക്കുന്നത്, അതിലും അവന് വിഷമമില്ല. അച്ഛന്റെ കുഴിമാടവും മക്കളുടെ ജന്മാവകാശവും അവന്‍ മറന്നുപോകും. അവന്റെ മാതാവായ ഭൂമിയേയും സഹോദരനായ ആകാശത്തെയും വിലക്ക് വാങ്ങിച്ച വസ്തുക്കളെയെന്ന പോലെയാണവന്‍ കൈകാര്യം ചെയ്യുക, കൊള്ളയടിക്കാനും കന്നുകാലികളെയോ മണിമുത്തുക്കള്‍ പോലെയോ വില്‍ക്കാനുമുള്ള വസ്തുക്കള്‍. അവന്റെ ആര്‍ത്തി ഭൂമിയെ വിഴുങ്ങും, മരുഭൂമി മാത്രം ബാക്കിയാവും.

എനിക്കറിയില്ല. ഞങ്ങളുടെ രീതികള്‍ നിങ്ങളില്‍ നിന്ന് വിഭിന്നമാണ്. നിങ്ങളുടെ നഗരങ്ങളുടെ കാഴ്ച ചുവന്ന മനുഷ്യന്റെ കണ്ണുകള്‍ക്ക് വേദനാജനകമാണ്. വെള്ളക്കാരന്റെ നഗരങ്ങളില്‍ ശാന്തമായൊരിടമില്ല. വസന്തത്തില്‍ ഇലകള്‍ വളരുന്നതും ഷഡ്പദങ്ങളുടെ ചിറകിളകുന്നതും കേള്‍ക്കാനിടമില്ല. ഘടഘടാരവങ്ങള്‍ കാതുകളെ അപമാനിക്കുന്നത് പോലയേ തോന്നൂ. വാനമ്പാടിയുടെ ഏകാന്തവിലാപവും രാത്രികാലത്ത് കുളക്കരയിലെ തവളകളുടെ കരച്ചിലും കേള്‍ക്കാനാവില്ലെങ്കില്‍ നമ്മുടെ ജീവിതത്തിലെന്താണുണ്ടാവുക? ഞാനൊരു ചുവന്ന മനുഷ്യനാണ്, എനിക്ക് മനസ്സിലാവുന്നില്ല. പൈന്‍ തളിരുകളുടെ മണമുള്ള, പുതുമഴയാല്‍ ശുദ്ധമായ കാറ്റിന്റെ സുഗന്ധവും തടാകത്തിനു മീതെ അതടിക്കുന്നതിന്റെ ഒച്ചയുമാണ് ഞങ്ങള്‍ക്ക് ഇഷ്ടം.

ചുവന്നവന് വായു അമൂല്യമാണ്, കാരണം മൃഗവും മരവും മനുഷ്യനും പങ്കിടുന്നത് അതേ ശ്വാസമാണ്. അവന്‍ ശ്വസിക്കുന്ന വായുവിനെ വെള്ളക്കാരന്‍ ശ്രദ്ധിക്കാറില്ല. മരണശയ്യയിലെ മനുഷ്യനെപ്പോലെ അവന്റെ മൂക്ക് നാറ്റം പോലുമറിയാത്തവിധം മരവിച്ചിരിക്കുകയാണ്. പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ ഭൂമി വില്‍ക്കുകയാണെങ്കില്‍ ഈ വായു ഞങ്ങള്‍ക്കമൂല്യമാണെന്ന് നിങ്ങളോര്‍ക്കണം, വായു താങ്ങിനിര്‍ത്തുന്ന ജീവനാണ് അതിന്റെ ആത്മാവെന്നും.

ഞങ്ങളുടെ മുത്തച്ഛന്മാര്‍ക്ക് പ്രാണവായു നല്‍കിയ കാറ്റ് തന്നെയാണ് അവരുടെ അന്ത്യശ്വാസം ഏറ്റുവാങ്ങിയതും. ഞങ്ങള്‍ ഈ ഭൂമി വില്‍ക്കുകയാണെങ്കില്‍ വെള്ളക്കാരന് പോലും പുല്‍മേട്ടിലെ പൂക്കളുടെ ഗന്ധവാഹിയായകാറ്റ് അറിയുവാനുള്ള ഇടമാവുന്ന വിധം അതിനെ പവിത്രമായി മാറ്റിവെക്കണം. അങ്ങിനെ, ഭൂമി വാങ്ങാമെന്ന നിങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ പരിഗണിക്കാം. സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ ഞാന്‍ ഒരു വ്യവസ്ഥ വെയ്ക്കും -വെള്ളക്കാരന്‍ ഈ ഭൂമിയിലെ മൃഗങ്ങളെ അവന്റെ സഹോദരങ്ങളായി കാണണം.

ഞാനൊരു പ്രാകൃതനാണ്, എനിക്ക് വേറൊരു രീതിയും അറിയില്ല. ഓടുന്ന വണ്ടിയിലിരുന്ന് വെള്ളക്കാര്‍ വെടിവെച്ച് വീഴ്ത്തിയ ആയിരക്കണക്കിന് കാട്ടുപോത്തുകളുടെ ദേഹങ്ങള്‍ പുല്‍മേടുകളില്‍ ചീഞ്ഞുനാറുന്നത് ഞാന്‍ കണ്ടു. ഞാനൊരു കാടനാണ്, ഞങ്ങള്‍ ഉപജീവനത്തിന് മാത്രം കൊല്ലുന്ന പോത്തിനേക്കാള്‍ എങ്ങിനെ ഒരു പുകവണ്ടിക്ക് പ്രാധാന്യം വരുമെന്ന് എനിക്കറിയില്ല. മൃഗങ്ങളില്ലാതെ മുഷ്യനെന്താണ്? എല്ലാ മൃഗങ്ങളും പോവുകയാണെങ്കില്‍ ആത്മാവിന്റെ മഹാഏകാന്തത കൊണ്ട് മനുഷ്യന്‍ മരിച്ചുപോകും. എല്ലാം പരസ്പര ബന്ധിതമാണ്.

അവരുടെ കാല്‍ക്കീഴിലെ മണ്ണില്‍ ഞങ്ങളുടെ പിതാമഹന്മാരുടെ ചാരമുണ്ടെന്ന് നിങ്ങള്‍ കുട്ടികളോടു പറഞ്ഞുകൊടുക്കണം. അവരാ മണ്ണിനെ മാനിക്കും, ഞങ്ങളുടെ ബന്ധുക്കളുടെ ജീവിതം കൊണ്ട് സമ്പന്നമാണ് ഈ ഭൂമിയെന്നവരോട് പറയണം. ഭൂമി നമ്മുടെ അമ്മയാണെന്ന് ഞങ്ങള്‍ മക്കളെ പഠിപ്പിച്ചത് പോലെ നിങ്ങളും മക്കളെ പഠിപ്പിക്കണം. ഭൂമിക്ക് എന്ത് സംഭവിച്ചാലും അതിന്റെ മക്കള്‍ക്കും അത് സംഭവിക്കും. മനുഷ്യര്‍ മണ്ണില്‍ തുപ്പിയാല്‍ അവര്‍ തങ്ങളെത്തന്നെയാണ് തുപ്പുന്നത്.

ഇത് ഞങ്ങള്‍ക്കറിയാം: ഭൂമി മനുഷ്യന്റെ സ്വത്തല്ല. മനുഷ്യന്‍ ഭൂമിയുടെ സ്വത്താണ്. രക്തം കുടുംബാംഗങ്ങളെ ബന്ധപ്പെടുത്തുന്നത് പോലെ എല്ലാം പരസ്പര ബന്ധിതമാണ്.

ദൈവത്തെ ചങ്ങാതിയെപ്പോലെ കൂടെ കൊണ്ടുനടക്കുന്ന വെള്ളക്കാരനെയും പൊതുവായ ഈ ഭാഗധേയത്തില്‍ നിന്ന് ഒഴിവാക്കാനാവില്ല. എന്തൊക്ക പറഞ്ഞാലും നമ്മളെല്ലാം സഹോദരന്മാരായിരിക്കും. നമുക്ക് കാണാം. വെള്ളക്കാരനൊരുനാള്‍ കണ്ടുപിടിച്ചേക്കാവുന്ന ഒരു കാര്യം ഞങ്ങള്‍ക്കറിയാം, ഞങ്ങളുടെ ദൈവവും അതേ ദൈവം തന്നെയാണ്.

ഞങ്ങളുടെ ഭൂമിയുടെ ഉടമകളാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ അവന്റെയും ഉടമസ്ഥത നിങ്ങള്‍ക്കാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകാം. പക്ഷേ നിങ്ങള്‍ക്കതിനാവില്ല. അവന്‍ മനുഷ്യന്റെ ദൈവമാണ്. അവന്റെ സ്‌നേഹം വെള്ളക്കാരനും ചുവന്നവനും ഒന്നുപോലെയാണ്. ഈ ഭൂമിയവന് അമൂല്യമാണ്, ഈ ഭൂമിയോട് ദ്രോഹം ചെയ്യുകയെന്നാല്‍ അതിന്റെ സൃഷ്ടാവിനെ അപാനിക്കലാണ്. വെള്ളക്കാരനും കടന്നുപോകും. മറ്റെല്ലാ ഗോത്രങ്ങള്‍ക്കും മുമ്പേ. ഓര്‍മ്മിക്കുക, സ്വന്തം കിടക്ക മലിനമാക്കിയാല്‍ ഒരു രാത്രി സ്വന്തം വിസര്‍ജനത്തില്‍ ശ്വാസം മുട്ടി മരിക്കും